Sunday, August 31, 2008

ഒറീസ നല്‍കുന്ന പാഠം

ഒരു ഹിന്ദു സന്യാസിയുടെ കൊലപാതകവും അതിന്റെ പ്രത്യാഘാതങ്ങളും എന്നതിലപ്പുറം ഒറീസയിലെ സംഭവവികാസങ്ങള്‍ മതേതര ഭാരതത്തിന്‌ ഒരു പാഠമാവേണ്ടതാണ്‌. ഹിന്ദു സമൂഹത്തിലെ വര്‍ണ വ്യവസ്ഥകളാല്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങളും, കര്‍ത്താവിനോട്‌ അവിടുത്തെ രാജ്യം വരേണമേ എന്ന പ്രാര്‍ത്ഥനയ്‌ക്ക്‌ പുറമെ ഈ ലക്ഷ്യത്തിനായി അശ്രാന്ത പരിശ്രമം നടത്തുന്ന മതപുരോഹിതന്‍മാരുടെ തിടുക്കവും, സ്വധര്‍മത്തിന്റെ മാഹാത്മ്യം ചാതുര്‍ വര്‍ണ്യവും വിവേചനവുമാണെന്ന്‌ അനുഭവിച്ചറിഞ്‌ അക്കരപ്പച്ച തേടിപ്പോയവരെ സ്വധര്‍മ്മത്തിന്റെ മാഹാത്മ്യംബോധിപ്പിച്ച്‌ തിരികെ കൊണ്ടുവരാന്‍ കച്ചകെട്ടിയിറങ്ങിയവരും മതേതര ഭാരതം നേരിടുന്ന പ്രതിസന്ഥി തന്നെയാണ്‌.

രോഗത്തെ ചികിത്സിക്കുന്നതിനു പകരം രോഗലക്ഷണത്തെ ചികിത്സിക്കുക എന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടുകള്‍ തന്നെയാണ്‌ ഇതിന്‌ കാരണം. ഒരു വശത്ത്‌ സംഘടിത വോട്ട്‌ ബാങ്കും മറു വശത്ത്‌ ഭൂരിപക്ഷ വിഭാഗവുമാണ്‌ എന്നത്‌ രാഷ്ട്രീയ നേതൃഥ്വത്തെ ഈ നിലപാട്‌ തുടരുവാന്‍ പ്രേരിപ്പിക്കുന്നു. രാജ്യത്ത്‌ എവിടെയെങ്കിലും അക്രമമോ പ്രശ്‌നമോ ഉണ്ടാവുമ്പോള്‍ മാത്രം പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും മാര്‌ച്ച്‌ ചെയ്യുകയും മാര്‍പാപ്പയെക്കെണ്ട്‌ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നവരും ശാശ്വത പരിഹാരത്തിലേക്കുള്ള എല്ലാ പഴുതുകളും അടച്ചു കളയുകയുമാണ്‌. ഇതിന്‌ ഉദാഹരണമാണ്‌ തമിഴ്‌നാട്ടില്‍ മുന്‍ സര്‍ക്കാര്‍ പാസാക്കുകയും വിമര്‍ശനങ്ങളെത്തുടര്‍ന്ന്‌ പിന്‍വലിക്കുകയും ചെയ്‌ത മത പരിവര്‍ത്തന വിരുദ്ധ നിയമം. പ്രസ്‌ത്തുത നിയമം ഹിന്ദു മതത്തില്‍ നിന്ന്‌ കൃസ്‌തു മതത്തിലേക്കും, കൃസ്‌തു മതത്തില്‍ നിന്ന്‌ ഹിന്ദു മതത്തിലേക്കുമുള്ള പരിവര്‍ത്തനം ഒരുപോലെ തടയുന്നതാണെങ്കിലും ഇത്‌ മതേതര വിരുദ്ധമാണെന്ന്‌ ഒരു പക്ഷം വാദിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്‌തു. ഇവിടുത്തെ മതേതര രാഷ്ട്രീയക്കാരും ഇതില്‍ അണിചേരുകയും ചെയ്‌തു. സാമാന്യ ഭുദ്ധി മാത്രം മുതല്‍ക്കുട്ടായുള്ള സാധാരണ പൗരന്‍മാര്‌ക്ക്‌ ഇതിലെ കളികള്‍ മനസ്സിലായതുമില്ല. കുറച്ചെങ്കിലും പിടികിട്ടുന്നത്‌ ഒറീസയോ ഗ്രഹാം സ്‌റ്റെയിന്‍സോ സംഭവിക്കുമ്പോള്‍ മാത്രവും.

മതപരിവര്‍ത്തനം നിരുത്സാഹപെടുത്തേണ്ടതെന്ന്‌ വാദക്കുമ്പോള്‍ തന്നെ, പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ പുനപരിവര്‍ത്തനം നടത്താനും പരിവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുകയോ, പ്രലോഭിപ്പിക്കുകയോ ചയ്യുന്നവരെ കായികമായി നേരിടുകയും, ഒരു ധര്‍മ്മത്തിന്റെ മൊത്തവ്യാപാരികള്‍ ചമഞ്‌ ഇറങ്ങിത്തിരിക്കുന്നവരേയും നിരുത്സാഹപ്പെടുത്തേണ്ടതുതന്നെ. ഇവര്‍ തങ്ങളുടെ ധര്‍മ്മത്തില്‍ നിന്ന്‌ ഒരു വിഭഗം ജനത എന്തുകൊണ്ട്‌ പ്രേരണകള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദരാകുന്നു എന്നുകൂടെ പരിശോധിക്കേണ്ടതാണ്‌. സ്വാമി ലക്ഷ്‌മണാനന്തയുടെ കൊലപാതകം നടത്തിയത് നക്‌സലുകളോ, കൃസ്‌ത്യന്‍ തീവ്രവാദികളോ (അങ്ങനെ ഒന്ന്‌ ഉണ്ടെങ്കില്‍) അതോ സ്വന്തം അനുചരന്‍മാരോ ആയാലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഒരു അനിവാര്യമായ പ്രത്യാഘാതമായിരുന്നു. മതേതര ഇന്ത്യ എന്ന്‌ മതേതരമായിത്തീരുന്നുവോ അതു വരെ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന്‌ മുക്തി പ്രതീക്ഷിക്കാവന്നതുമല്ല.

1 comment:

joice samuel said...

സമാധാനം നിറഞ്ഞ ഒരു ജീവിതം ഇനി നമുക്ക് ഉണ്ടാകുമോ???
അക്രമങ്ങള്‍ നിറയുന്നു എന്നുള്ളതാണ് വാസ്തവം...
നമ്കള്‍ നിറയുന്ന നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം...
അതിനായി പ്രാര്‍ത്ഥിക്കാം....
ലേഖനം നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!